Tuesday, May 27, 2008

സിമിത്തേരിപ്പൊക്കം

ഇരിങ്ങാലക്കുട ക്രൈസ് കോളേജില്‍ നിന്നും പ്രീഡിഗ്രീ രണ്ടാം വര്‍ഷം സെന്റ് ഓഫ് കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവരെയും പോലെ ഞാന്‍ സെന്റിയായില്ല. ഡിഗ്രിക്കും ഇവിടെ തന്നെ വന്ന് അര്‍മ്മാദിക്കാന്‍ തന്നെയായിരുന്നു തീരുമാനം. മാസ് മൂവിസും പ്രഭാതും ഒന്നും അങ്ങനെയങ്ങോട്ടു മറക്കാന്‍ പറ്റില്ലല്ലോ. എന്റെ ആംഗലേയ ഭാഷയെ പുഷ്ടീപ്പെടുത്താന്‍ ഈ തിയറ്ററുകള്‍ ചെയ്ത സംഭാവനകള്‍ ഓര്‍ത്താല്‍ ഒരു പത്മശ്രീ കൊടുക്കാന്‍ വകയുണ്ട്.

പക്ഷേ..കല്ലേറ്റുംകര മോഡല്‍ പോളിയില്‍ നിന്നും പ്രോസ്പെക്ട്സ് വേടിച്ചു കൊണ്ടുവരാന്‍ അച്ഛന്‍ പറഞ്ഞപ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിയത്. അധികം ആംഗലേയം പഠിച്ച് സായിപ്പാകുമെന്നു ഭയന്നതുകൊണ്ടോ അതോ ഏതെങ്കിലും ചാരന്മാര്‍ ഒറ്റികൊടുത്തതു കൊണ്ടാണോ, അറിയില്ല.


അങ്ങനെ മോഡല്‍ പോളിയില്‍ ഇലക്ട്രോണിക്സ് ബാച്ചില്‍ ജോയിന്‍ ചെയ്യപ്പെട്ടു. വീ‍ട്ടില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരംമുണ്ട് പോളിയിലേക്ക്. വീട്ടില്‍ നിന്നും ഇറങ്ങി എഴുന്നള്ളത്തു പാതയിലൂടെ മുന്നോട്ടുപോയി താഴേക്കാട് ആലിന്റെ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പിന്നെ കുണ്ടുപാടം റോഡായി. അതായിരുന്നു കല്ലേറ്റുംകരയിലേക്കുള്ള ഷോര്‍ട്ട്‌കട്ട്.

വീതി വളരെ കുറവ്. മുന്നോട്ടു പോകുംതോറും വീടുകള്‍ കുറഞ്ഞുവരുന്നു. അവസാനത്തെ വീട് ശശിയേട്ടന്റേതാണ്. അതു കഴിഞ്ഞാല്‍ പിന്നെ കുത്തനെ ഒരു ഇറക്കമാണ്. ഇറങ്ങിചെല്ലുന്നത് വിശാലമായ പാടശേഖരങ്ങള്‍ക്കു നടുവിലേക്ക്. അവിടെനിന്നും
കുറച്ചൂടെ മുന്നോട്ടു പോയാല്‍ കുത്തനെ ഒരു കയറ്റം. കയറ്റത്തിന്റെ ഒരു വശം മുഴുവന്‍ ജാതി തോട്ടമാണ്. മറുവശത്ത് സിമിത്തേരിയും പണി നടന്നു കൊണ്ടിരിക്കുന്ന പള്ളിയും. കുറച്ചൂടെ മുന്നോട്ടു പോയാല്‍ വീണ്ടും വീടുകള്‍ കണ്ടുതുടങ്ങുകയായി.
തികച്ചും ഗ്രാമീണ സൌന്ദര്യം തുടിച്ചു നില്‍ക്കുന്ന പ്രദേശം.

എന്റെ തന്നെ പ്രാ‍യമുള്ള ഒരു കറുത്ത റാലി സൈക്കിളിലായിരുന്നു യാത്രകള്‍. മുന്നിലെ മഡ്ഗാര്‍ഡില്‍ ചാടാന്‍ വെമ്പി നില്‍ക്കുന്ന ഒരു സ്വര്‍ണ്ണക്കുതിര(സ്വര്‍ണ്ണ നിറത്തിലുള്ള). ഹാന്‍ഡില്‍ ബാറിലും പിന്നിലും ഒരു സ്പ്രിങ്ങ് ക്യാരിയര്‍. പിന്നെ കീറാന്‍ വെമ്പി നില്‍ക്കുന്ന സീറ്റും.

ലാബ് ഉള്ള ദിവസങ്ങളില്‍ കറുത്ത റബ്ബര്‍ഷൂസും വെയിലടിച്ചാല്‍ കറക്കുന്ന ഡേ-നൈറ്റ് ഗ്ലാസും സ്കൈ ബ്ലൂ ഷര്‍ട്ടും ഡാര്‍ക്ക് ബ്ലൂ പാന്റും ധരിച്ച് റാലി സൈക്കിളില്‍ പോളിയുടെ കോമ്പൌണ്ടില് പ്രവേശിക്കുമ്പോള്‍ എവിടെ നിന്നോ മേഘത്തില്‍ മമ്മൂട്ടി പാടുന്ന “ഞാന്‍ ഒരു പാട്ടു പാടം” എന്ന ഗാനം അലയടിക്കുമായിരുന്നു. ഞാന്‍ ബോട്ട് വേടിക്കുന്നതുവരെ ഇതായിരുന്നു അവസ്ഥ.

ആദ്യവര്‍ഷ അവസാനത്തിലാണ് പോളിയില്‍ നിന്നും തേക്കടിയിലേക്ക് ടൂര്‍ പോയത്. ഒരു തിങ്കളാഴ്ച്ച പുലര്‍ച്ച നാലു..നാലര മണിയോടേ ഞങ്ങള്‍ തിരിച്ചെത്തി. നേരം വെളുക്കുന്നതുവരെ പോളിയില്‍ തന്നെ കഴിച്ചുകൂട്ടാനായിരുന്നു മിക്കവരുടെയും പ്ലാന്‍.
വീട് അടുത്തായതില്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. ചെറിയ തണുപ്പുണ്ടായിരുന്നതിനാല്‍ തോര്‍ത്തെടുത്ത് ഷര്‍ട്ടിന്റെ മുകളിലിട്ടു (നോട്ട് ദി പോയന്റ്)

പ്രധാന റോഡില്‍ നിന്നും കുണ്ടുപാടം റോഡില്‍ പ്രവേശിച്ചതോടെ 224 കെബിയുള്ള ഒരു വൈറസ് ആയി ഭയമെന്ന വികാരം രൂപം കൊണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഞാന്‍ മുന്നോട്ടുപോയി. പക്ഷേ സിമിത്തേരിപൊക്കത്തിനടുത്തെത്തിയപ്പോഴേക്കും ആ വൈറസ് 120 ജി ബിയുള്ള മനസിനെ പൂര്‍ണ്ണമായും ആക്രമിച്ചു കീഴ്പ്പെടുത്തി. തന്മൂലം ശരീരത്തിലുടനീളം വൈബ്രേഷന്‍(വിറയല്‍) രൂപം കൊള്ളുകയും ചെയ്തു.

“ചില്‍...” പെട്ടെന്നാണ് കുപ്പികള്‍ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടത്. അതിനു പുറകെ തന്നെ അടുത്തുള്ള ജാതിത്തോട്ടത്തില്‍ കൂടി ആരോ ഓടുന്ന ശബ്ദവും..

അനവസരത്തിലുള്ള ഈ ശബ്ദം എന്നില്‍ ഉറങ്ങിക്കിടന്നെ ധീരനെ ഉണര്‍ത്തുകയും തഥവസരത്തില്‍ ഈയുള്ളവന്‍ അവസരത്തിനൊത്ത് ഉയരുകയും ഞാന്‍ പോലും അറിയാതെ എന്റെ ഉള്ളില്‍ നിന്നും ഒരു അലര്‍ച്ച ഉടലെടുത്തതും സൈക്കിളിന്റെ സ്പീഡോമീറ്റര്‍ 6 കി.മി പെര്‍ അവറില്‍ നിന്നും 60 കി.മി പെര്‍ അവറിലേക്ക് ഡ്ഫ്ലക്ട് ചെയ്തതും ഒരുമിച്ചായിരുന്നു. ഇത്രയും നാള്‍ സൈക്കിള്‍ ഉരുട്ടി കയറിയ കയറ്റങ്ങള്‍ കൂള്‍ കൂളായി ചവിട്ടി കയറ്റി വീട്ടിലെത്തിയപ്പോഴും എന്റെ വിറയല്‍ മാറിയിരുന്നില്ല.

വാല്‍ കഷണം : കല്ലേറ്റുകരയിലേക്ക് എന്നും പുലര്‍ച്ചേ പാലുമായി പോയിരുന്ന ശശിയേട്ടന്‍ ചൊവ്വാഴ്ച്ച മുതല്‍ അതിനായി വേറേ ആളെ ഏര്‍പ്പാടാക്കി. സിമിത്തേരിപ്പൊക്കത്തുവച്ച് “വെളുത്ത” എന്തോ സാധനം അടുത്തു വരുന്നത് കണ്ട് പേടിച്ചത്രേ.

Tuesday, May 20, 2008

മരമാക്രി പിടിയില്‍




ബ.ലേ (ബന്ധത്തിലുള്ള ലേഖകന്‍)

അമേരിക്ക: ബ്ലോഗര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മരമാക്രിയെ പിടികൂടിയതായി വിവരം ലഭിച്ചു.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ദൌത്യസംഘത്തിന്റെ നേതൃത്വത്തിലാണ് മാക്രിയെ പിടികൂടിയത്.

മാക്രിയെ നേരില്‍ കണ്ട ചിലരില്‍ നിന്നും ഉള്ള വിശദാശംങ്ങള്‍ വച്ച് ദൌത്യസംഘം മാക്രിയുടെ ഒരു രേഖാചിത്രം തയ്യാറാക്കിയിരുന്നു.




ഉച്ചക്ക് രണ്ടുമണിയോടെയാണ് പ്രത്യേക ദൌത്യസംഘം മാധ്യമപ്രവര്‍ത്തകരുടെ അകമ്പടിയോടെ മരമാക്രിയുടെ പൊത്തില്‍ എത്തിച്ചേര്‍ന്നത്.


അപ്രതീക്ഷിതമായി ദൌത്യസംഘത്തെ കണ്ട് അന്തംവിട്ട് ഒളിഞ്ഞു നോക്കുന്ന മാക്രി




മാക്രിയെ കസ്റ്റടിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കെടുത്ത് അത്മഹത്യാ ഭീഷണി മുഴക്കുന്ന മാക്രി




അവസാനം പിടിയില്‍ പെട്ടപ്പോള്‍




മാക്രിയുടെ പൊത്തില്‍ നിന്ന് ലഭിച്ച മുട്ടകള്‍, കറുത്ത പൊടികള്‍ എന്നിവ രാസപരിശോധനാ ലാബിലേക്ക് അയച്ചിരുന്നു.എന്നാല്‍ മാക്രി കാഷ്ടത്തെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ ദൌത്യസംഘത്തിന്റെ ശാപമാണെന്നു ലാബധികൃതര്‍ അറിയിച്ചു.


സമൂഹത്തിലെ ഉന്നതരുമായി മാക്രിക്കുള്ള ബന്ധം സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി



മാക്രിയുടെ വിവാഹ ആല്‍ബത്തില്‍ നിന്ന്


(വലത്തുനിന്നും: മാക്രിണി,മാക്രി, മാക്രി അലക്സ്)



ഇപ്പോള്‍ കിട്ടിയ ഫോട്ടോ (പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ നിന്ന്): ഇടികൊണ്ട് പടമായ മാക്രി



ബ്ലോഗര്‍പോള്‍ അന്വേഷിക്കുന്ന മാക്രി താനല്ലെന്നു ഇടികിട്ടുന്നതിനു മുമ്പും അല്ല താനാണ് താന്‍ മാത്രമാണ് എന്ന് ഇടികിട്ടിയശേഷവും മാക്രി പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.

മാക്രിയുടെ അറസ്റ്റിനെ തുടര്‍ന്ന് നാടിന്റെ പലഭാഗങ്ങളിലുമുള്ള മാക്രികള്‍ അപ്രത്യക്ഷമായി. പലരും കുടുംബസമേതം വിദേശയാത്ര യിലാണെന്ന് അവരുമായി ബന്ധപ്പെട്ട കേന്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കപടന്മാരായ ചില മരമാക്രികളുടെ പേരു പറഞ്ഞ് ആഗോള മരമാക്രികളേ അടച്ച് അവഹേളിക്കരുതെന്ന് മാക്രിഐക്യവേദി ആവശ്യപ്പെട്ടു.

Saturday, May 10, 2008

കൂടപ്പിറപ്പ്

ജാക്കി ചാന്റെയും ബ്രൂസ്ലിയുടെയും സിനിമകള്‍ തലക്കു പിടിച്ച്, ബ്രൂസ്ലിയുടെ രണ്ടാം ജന്മമാണെന്നുള്ള പരമരഹസ്യം ഉള്ളിലൊതുക്കി വാഴകളെയും തരം കിട്ടുമ്പോള്‍ അനിയത്തിയെയും കരാട്ടെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി നടന്നിരുന്ന കാലം..

അന്ന് ഓരോ ദിവസവും എഴുന്നേറ്റിരുന്നത് ഇന്നെങ്ങിനെ ഇന്നോവേറ്റീവ് ആയി തല്ലുകൂടാം എന്നാലോചിച്ചോണ്ടായിരുന്നു. പത്തിരുപതു പിടക്കോഴികളും അവര്‍ക്കിടയില്‍ അര്‍മ്മാദിച്ചുകൊണ്ടിരുന്ന നാലഞ്ചു പൂവന്മാരും ഉണ്ടായിരുന്നിട്ടും കാലത്തെ അമ്മയെ വിളിച്ചുണര്‍ത്തുന്ന ചുമതല അനിയത്തി ഏറ്റെടുത്തിരുന്നു. കാലത്തേ എഴുന്നേറ്റ് മൂത്രശങ്ക തീര്‍ത്തു തിരിച്ചുവരുമ്പോള്‍ അവളുടെ തലക്കിട്ടൊരു കിഴുക്കു കൊടുത്തില്ലെങ്കില്‍ അന്നത്തെ ദിവസമേ ശരിയല്ലാതാകും :)

കോഴിക്കുട് ആരു തുറക്കും ?

പഴയ കഞ്ഞിവെള്ളം ആരു കൊണ്ടു കളയും ?

ചെടികള്‍ക്ക് ആര് വെള്ളമൊഴിക്കും?

രണ്ടിഞ്ചു പൊക്കമുള്ള തക്കാളിച്ചെടി വളര്‍ന്നു വലുതായി കായുണ്ടാകുമ്പോള്‍ ആദ്യത്തെ തക്കാളി ആരു പറിക്കും?

ആര് പാല്‍ വേടിച്ചോണ്ടുവരും?

ആര് മുറ്റത്തു കിടക്കുന്ന പേപ്പര്‍ എടുക്കും?

ആര് പുതപ്പു മടക്കിവെക്കും?

...തുടങ്ങി തല്ലുപിടിക്കാന്‍ ഒട്ടേറെ വഴികള്‍ ഉണ്ടായിരുന്നു..

ഇതൊന്നും ഇല്ലെങ്കില്‍ കൂടി സാദാരണ അവധിദിവസങ്ങളില്‍ ഡീഫാള്‍ട്ടായി മൂന്നോ അതിലതികമോ...

1) ചായകുടിക്കുന്ന ഗ്ലാസിനു വേണ്ടി

2) ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മേശക്കടിയില്‍ കൂടി ചവിട്ട്

3) ഊണ് കഴിക്കാനുള്ള പാത്രത്തിനുവേണ്ടി + മേശക്കടിയില്‍ കൂടി ചവിട്ട്


അല്ലാത്തദിവസങ്ങളില്‍ രണ്ടോ അതിലതികമോ (1ഉം 2ഉം) അടി/ഇടി/ചവിട്ട് അരങ്ങേറും..

പഴയ സിനിമകളില്‍ ഉണ്ടാകാറുള്ള “ഡിഷും” അല്ലെങ്കില്‍ “ഠേ” എന്നീ ശബ്ദങ്ങള്‍ വന്നാല്‍ മാത്രമേ അതിനെ അടി/ഇടി ആയി കണക്കാക്കിയിരുന്നുള്ളൂ..

അത് ഒരു വേനല്‍ അവധിക്കാലമായിരുന്നു.. ഒരു ദിവസം എന്റെ ആക്രമണങ്ങളില്‍ പ്രധിക്ഷേധിച്ച് അവള്‍ ശക്തമായി തിരിച്ചടിച്ചു. എന്ത് നീര്‍ക്കോലിക്കും ശീല്‍ക്കാരമോ?..രണ്ടു സ്റ്റെപ്പ് ബാക്കിലോട്ടു വെച്ച് കരാട്ടേ സ്റ്റൈലില്‍ ഒന്നു കൊടുത്തു. ടിങ്ങ് അവളങ്ങിനെ പറന്നു പോയി ചുമരിലിടിച്ചു വീണു..പിന്നെ അവിടെ നിന്നില്ല ഓടി വടക്കുവശത്തെ പറമ്പിലെ കല്ലുവെട്ടു കുഴിയില്‍ ഒളിച്ചു..സിലോണ്‍ റേഡിയോ വച്ച പോലെ അവളുടെ കരച്ചിലിന്റെ ശബ്ദം ഉയര്ന്നും താഴ്ന്നും കേള്‍ക്കാമായിരുന്നു..

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ സൈക്കിളിന്റെ മണിയടി കേട്ടു. ഞാനാസമയം ഇന്നടി കൈയ്യില്‍ കിട്ടുമോ അതോ കാലില്‍ കിട്ടുമോ എന്നുള്ളത് അപ്പെല വച്ച് ടോസിടുകയായിരുന്നു.


“ഒരു ഓട്ടോ വിളിച്ചോണ്ടുവാടാ &%^@%“ അച്ഛന്റെ ശബ്ദം


കാര്യം അല്‍പ്പം പിശകാണെന്നു മനസു മന്ത്രിച്ചു. കുടുക്കു പൊട്ടിയ ട്രൌസര്‍ ഒരു കൈ കൊണ്ടു കൂട്ടിപിടിച്ച് വലതു കൈകൊണ്ടു മാത്രം സ്റ്റിയറിങ്ങ് കണ്ട്രോള്‍ ചെയ്ത് നേരെ ജക്ഷനിലേക്കു വിട്ടു. മര്‍ഫീസ് ലോ എന്നത് എന്താണെന്നു ഞാന്‍ ആദ്യമായിട്ടു മനസിലായത് അന്നാണ്. ഒരു ഓട്ടോ പോലും ഇല്ല. അല്ലേലും അങ്ങനെയാണല്ലോ തെക്കോട്ടു ബസ്സുകാത്തു നിന്നാല് പിന്നെ വരുന്ന എല്ലാതും വടക്കോട്ടേക്കായിരിക്കും.വൈസാ വേര്‍സാ. ഓട്ടോയില്ലാതെ വീട്ടില്‍ ചെന്നാലുള്ള അവസ്ഥ ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല.

മുന്‍പൊരിക്കല്‍ പന്തു കളിക്കുമ്പോള്‍ എടക്കാല്‍ വച്ച് വീഴ്ത്തീന്നു അച്ഛനോടു പരാതിപ്പെട്ട സതീശന്റെ കൈയ്യില്‍ കോമ്പസു കൊണ്ട് ടാറ്റു വരച്ചതിന്നു രണ്ടു ദിവസം അനുഭവിച്ചതിനു കണക്കില്ല. ആകെയുണ്ടായ ഗുണം അച്ഛനില്ലാത്ത സമയത്ത് വല്ല രജിസ്ട്രേട് കത്തും വന്നാല്‍ എന്റ് കാലിന്റെ പിറകുവശം വച്ച് അച്ഛന്റെ വിരലടയാളം പതിക്കാമായിരുന്നു എന്നതുമാത്രമായിരുന്നു. അത്രത്തോളം പതിഞ്ഞിരുന്നു കൈപ്പാടുകള്‍

അങ്ങനെ നാടുവിട്ടാലോ എന്നൊക്കെ ആലോചിച്ചോണ്ടു നില്‍ക്കുമ്പോഴാണ് ബാലേട്ടന്റെ അരിയെത്താ‍റായ ലാബ്രട്ട ചുമച്ച് കിതച്ച് കട കട ശബ്ദവുമായി വന്നത്. നാട്ടുകാര് സ്ഥിരമായി ലോഡിങ്ങിനു വിളിക്കുന്ന വണ്ടി. അതടുത്തൂടെ പോയാല്‍ ഒന്നുകില്‍ പുകപിടിച്ച് കറുത്തു പോകും അല്ലേല്‍ സിമന്റില്‍ കുളിക്കും. അതും പിടിച്ച് വീട്ടിലെത്തി. അച്ഛന്‍ അനിയത്തിയേയും തൂക്കി ഓട്ടോയില്‍ കയറി. പിന്നാലേ ഞാനും. വീടിനടുത്തു തന്നെയുള്ള ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ട്യൂട്ടി ടോക്ടര്‍ മാത്രം. ചാലക്കുടി സെന്റ് ജെയിംസിലേക്കു കൊണ്ടുപോക്കോളാന്‍ പറഞ്ഞു.

ഒരു പത്തുകിലോമീറ്റര്‍ വരും ചാലക്കുടിയിലേക്ക്. ലാബ്രട്ട കിതച്ചു പാഞ്ഞു. ഞാനും കിതച്ചു. കയറ്റങ്ങളില്‍ ആസ്തമാ രോഗികളെ പോലെ പുളഞ്ഞു. ഇതിനേക്കാള്‍ ബേദം നടക്കുന്നതാണെന്നു തോന്നിപ്പോയി. പിറകില്‍ നിന്നും ഓരോ ഓട്ടോറിക്ഷകള്‍ വരുമ്പോഴും എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കും...അവ പാഞ്ഞു വന്ന് ലാബ്രട്ടയെ മറികടന്നു പോകും. ഓരോ തവണ ഇതു സംഭവിക്കുമ്പോഴും ഞാന്‍ അച്ഛനെ ഒളികണ്ണിട്ട് നോക്കും..ക്രൂരമായി അച്ഛന്‍ തിരിച്ചും. ആ സമയത്ത് ആ വഴിക്ക് ഓട്ടോ വിളിച്ചു പോയ എല്ലാവരെയും മനസില്‍ താനാരോ പാടി വാഴ്ത്തി. അനിയത്തി വേദന കൊണ്ട് കരച്ചിലിന്റെ വോള്യം കൂട്ടിന്നുണ്ടായിരുന്നു..

ഇരുപത് മിനിറ്റു കൊണ്ട് എത്തേണ്ട ദൂരം 45 മിനിറ്റുകൊണ്ട് കവര്‍ ചെയ്തു. എക്സറേയില്‍ ഒടിവു കണ്ടുപിടിച്ചു. അവളുടെ കയ്യില്‍ പ്ലാ‍സ്റ്റര്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു.

എന്തായാലും കാര്യങ്ങളൊക്കെ വിചാരിച്ചപോലെ തന്നെ നടന്നു. അനിയത്തിയുടെ കൈയ്യൊടിച്ചതും തിരക്കുപിടിച്ച് ആശുപത്രിയില്‍ പോകേണ്ട സമയത്ത് ലാബ്രട്ട വിളിച്ചതുമൊക്കേ ചേര്‍ത്ത്, വീട്ടിലെത്തിയ ഉടന്‍ തന്നെ അച്ഛന്‍ വാത്സല്യപൂര്‍വ്വം കോരിയെടുത്ത് ഓമനിച്ചു.

തല്ലിന്റെ ചൂടാറുന്നതു വരെ ഇത്രയും നല്ല കുട്ടികള്‍ വേറേയുണ്ടാവില്ല. പക്ഷേ ചൂടാറുന്നതും പൂര്‍വ്വാധികം ശക്തിയോടെ ഫൈറ്റ് പുനരാരംഭിക്കുന്നതും ഒരുമിച്ചായിരുന്നു. തല്ലലും തലോടലുകളുമായി കാലങ്ങള്‍ കടന്നു പോയി. മുതിര്‍ന്നതോടെ തല്ലുകൂടല്‍ എല്ലാം ഗതകാല സ്മരണകളായി. പരസ്പരമുള്ള സ്നേഹത്തിന്റെ ആഴവും വിസ്തൃതിയും വര്‍ദ്ധിച്ചു. ഒരു ചേട്ടന്റെ സാമീപ്യം ഏറ്റവും വേണ്ടുന്ന സമയമായപ്പോഴേക്കും ജോലി സംബദ്ധമായി നാടു വിട്ടു. എങ്കിലും ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരുന്നിട്ടില്ല.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അവളുടെ കല്യാണദിവസം. എല്ലാം കഴിഞ്ഞ് അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ സമയത്ത് “ഞാന്‍ പൂവാടി ” എന്നു പറഞ്ഞപ്പോള്‍ എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.


കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്നും പറഞ്ഞ് ഇപ്പോഴും അവളെന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു....ഒടിഞ്ഞ(ഞാന്‍ ഒടിച്ച) വലം കൈ കാണിച്ച്..:)